ചെങ്ങന്നൂര്‍: പ്രവര്‍ത്തനം നിലച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട ചെറിയനാട് പവര്‍ലൂം വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്ഷോപ്പ് ലിക്വിഡേഷനിലേക്ക്. നാളെ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ സ്ഥലത്തിന്റെ അതിര്‍ത്തി അളന്നു തിട്ടപ്പെടുത്തും.
ചെങ്ങന്നൂര്‍ താലൂക്ക് ഇന്‍ഡസ്ട്രീസ് ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറുടെ കത്തു പ്രകാരമാണ് സര്‍വേ നടപടികള്‍ ആരംഭിക്കുന്നത്. അളവ് പൂര്‍ത്തിയാക്കിയ ശേഷം മൂല്യനിര്‍ണയം നടത്തിയ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറും.ലിക്വിഡേഷന് നടപടികളുടെ ഭാഗമായാണ് അളവ് നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
അതേസമയം, പ്രദേശത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഈ ഭൂമി പ്രയോജനപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അരനൂറ്റാണ്ട് മുന്‍പ് പ്രദേശത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 37 സെന്റ് സ്ഥലത്താണ് ഈ നെയ്ത്തുകേന്ദ്രം ആരംഭിച്ചത്. തൊഴിലാളികളും ഉടമകളും ഒന്നുചേര്‍ന്ന വേറിട്ട സഹകരണ മാതൃകയായിരുന്നു ഇത്.
24 തറികളിലായി നൂറിലധികം തൊഴിലാളികള്‍ ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു.
തമിഴ്നാട്ടില്‍നിന്ന് നൂല് എത്തിച്ച് മുണ്ടും തോര്‍ത്തും നെയ്ത് തിരികെ നല്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. അക്കാലത്ത് രണ്ടു രൂപ മുതല്‍ അഞ്ചു രൂപ വരെയായിരുന്നു തൊഴിലാളികളുടെ ദിവസവേതനം.
സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍ പ്രധാനമായും ഭരണപരമായ പാളിച്ചകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലാളികള്‍ ഉത്പാദിപ്പിച്ച തുണിത്തരങ്ങള്‍ നാട്ടില്‍ തുണിക്കച്ചവടം നടത്തുന്നവര്‍ വീടുകളില്‍ കൊണ്ടുപോയി വിറ്റെങ്കിലും അതിന്റെ പണം കൃത്യമായി സംഘത്തില്‍ തിരിച്ചെത്തിയില്ല.
ഇതിനൊപ്പം കൂലിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രവര്‍ത്തനത്തെ ബാധിച്ചു. പ്രവര്‍ത്തം നിലച്ച സ്ഥാപനത്തിനു സാമ്പത്തിക പ്രതിസന്ധിമൂലം കെഎസ്ഇബിയില്‍ ലക്ഷങ്ങളുടെ കുടിശികയായി മാറി.
ഈ കടബാധ്യതകളും ഷെയര്‍ഹോള്‍ഡര്‍മാരുടെ ഓഹരി മൂല്യവുമാണ് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് നിലവില്‍ തടസമായി നില്‍ക്കുന്നത്.
നിലവില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്ന് കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറി.